Jeevithavijayam
1933 ജനുവരി 30നാണ് അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി നിയമിതനായത്. പിറ്റേവർഷം ഓഗസ്റ്റിൽ ജർമൻ പ്രസിഡന്റ് പോൾ ഹിൻഡൻബർഗ് നിര്യാതനായപ്പോൾ ഹിറ്റ്ലർ ആ സ്ഥാനംകൂടി ഏറ്റെടുത്തു ജർമനിയുടെ പരമാധികാരിയായി. അതോടുകൂടി യൂറോപ്പ് മുഴുവൻ കീഴടക്കാനുള്ള പദ്ധതിയുമായി നാസി പാർട്ടിയുടെ നേതാവായ ഹിറ്റ്ലർ മുന്നോട്ടുപോയി. അതിന്റെ ആദ്യപടിയായിട്ടാണ് 1938ൽ ഓസ്ട്രിയയെ പിടിച്ചെടുത്ത് ജർമനിയുടെ ഭാഗമായി മാറ്റിയത്.
ഓസ്ട്രിയ അക്കാലത്ത് ഏറെ സാന്പത്തികബുദ്ധിമുട്ടിലായിരുന്നു. ജർമനിയാകട്ടെ സാന്പത്തികമായി കുതിച്ചുയരുകയുമായിരുന്നു. തന്മൂലം പ്രധാനമായും സാന്പത്തിക ഉന്നതി ലക്ഷ്യംവച്ച് ഓസ്ട്രിയയിലെ ആളുകൾ ജർമനിയുടെ അധിനിവേശം സ്വാഗതംചെയ്തു. ഹിറ്റ്ലറുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് അന്നു പൊതുജനങ്ങളിൽ ഏറിയപങ്കും അജ്ഞരായിരുന്നു. എന്നാൽ, ഹിറ്റ്ലറുടെയും നാസികളുടെയും പോക്ക് തെറ്റായ വഴിയിലൂടെയാണെന്നു ബോധ്യമുള്ളവരും അക്കാലത്ത് ഉണ്ടായിരുന്നു. അവരിൽ പലരും നിശബ്ദത പാലിച്ചുവെന്നുമാത്രം.
ഹിറ്റ്ലറുടെ ആശയങ്ങളെ എതിർക്കുകയും നാസികളുടെ തത്വസംഹിതയെ തള്ളിപ്പറയുകയും ചെയ്തവർ അന്നു വളരെ കുറവായിരുന്നു. അവരിലൊരാളാണ് ഇന്നു പ്രസിദ്ധനായിക്കൊണ്ടിരിക്കുന്ന ഫ്രാൻസ് ജാഗർസ്റ്റാറ്റർ (1907-1943). മൂന്നു പെണ്കുട്ടികളുടെ പിതാവായ ഒരു ഗ്രാമീണ കർഷകനായിരുന്നു അദ്ദേഹം. ഓസ്ട്രിയയിലെ ഒബർഗ്രില്ലിംഗ് എന്ന ഗ്രാമത്തിൽ ശാന്തമായ ഒരു ജീവിതമാണ് ജാഗർസ്റ്റാറ്റർ സ്വപ്നംകണ്ടത്. എന്നാൽ ജർമനി ഓസ്ട്രിയ കീഴടക്കിയതോടുകൂടി അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർന്നു. എല്ലാ പുരുഷന്മാരും സൈന്യത്തിൽ ചേർന്നു യുദ്ധത്തിനു സജ്ജരാകണമെന്നു ഹിറ്റ്ലർ ശഠിച്ചു.
ജാഗർസ്റ്റാറ്ററിനു സ്വീകാര്യമല്ലായിരുന്നു ഈ നിർദേശം. ഹിറ്റ്ലറുടെ വഴി അനീതിയും അക്രമവും നിറഞ്ഞതാണെന്നും തന്റെ മനസ്സാക്ഷിയനുസരിച്ച് തനിക്കതിനു കൂട്ടുനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ ഗ്രാമവാസികളിൽ ചിലർ പറഞ്ഞു: "ഹിറ്റ്ലർ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്. വെറുതെ എന്തിനു കുടുംബത്തിന്റെ ഭാവി നീ നശിപ്പിക്കുന്നു.' ഉടനെ ജാഗർസ്റ്റാറ്റർ പറഞ്ഞു: "തെറ്റാണെന്ന് എനിക്കു പൂർണബോധ്യമുള്ള കാര്യമാണിത്. എന്റെ ജീവനു ഭീഷണിയായാൽപ്പോലും ഞാൻ ഹിറ്റ്ലറെ അനുസരിക്കുകയില്ല.
സൈന്യസേവനത്തിനു വിസമ്മതിച്ചതിനെത്തുടർന്ന്, 1943 മാർച്ച് ഒന്നിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. തടവിൽ കഴിയുന്പോൾ അദ്ദേഹം ഭാര്യയ്ക്ക് എഴുതി: "അനീതി ചെയ്യുന്നതിനേക്കാൾ അതു സഹിക്കുന്നതാണ് ഏറെ ഉത്തമം.' മറ്റൊരവസരത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി: "നാം ചെയ്യുന്ന ഓരോ നല്ല പ്രവൃത്തിയും അന്ധകാരത്തിൽ ഓരോ ചെറിയ വിളക്കായി പ്രശോഭിക്കും.'
തന്റെ മനസ്സാക്ഷിയുടെ പ്രചോദനത്തിനു വിരുദ്ധമായി ഹിറ്റ്ലറുടെ സൈന്യത്തിൽ ചേർന്നു യഹൂദരെ കൂട്ടക്കൊല ചെയ്യുന്നതിന് ജാഗർസ്റ്റാറ്റർ തയാറായില്ല. തന്മൂലം 1943 ഓഗസ്റ്റ് ഒന്പതിന് നാസികൾ അദ്ദേഹത്തെ വധിച്ചു. അന്ന് അതു വലിയ വാർത്തയായില്ല. കുടുംബാംഗങ്ങൾ ഒഴികെ അധികമാരും കണ്ണീരൊഴുക്കാനുമുണ്ടായില്ല. എന്നാൽ ചരിത്രം അദ്ദേഹത്തെ മറന്നില്ല.
എന്നുമാത്രമല്ല, മനസ്സാക്ഷിയെപ്രതി രക്തസാക്ഷിയായ അദ്ദേഹത്തെ കത്തോലിക്കാ സഭ ആദരിച്ചു. ദീർഘനാൾ നീണ്ടുനിന്ന നാമകരണ നടപടികൾക്കുശേഷം 2007 ഒക്ടോബർ 26ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്പതിനാണ് അദ്ദേഹത്തിന്റെ തിരുനാൾദിനമായി ആഘോഷിക്കുന്നത്.
ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെൻറി എട്ടാമന്റെ കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായ ഉപദേശകനും ചാൻസിലറുമായിരുന്നു തോമസ് മൂർ (1478- 1535). എന്നാൽ ആദ്യഭാര്യയെ ഉപേക്ഷിച്ച് ആനി ബോളിൻ എന്ന യുവതിയെ വിവാഹം കഴിക്കാൻവേണ്ടി ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയെ പിളർത്തി ആംഗ്ലിക്കൻ സഭ ഹെൻറി എട്ടാമൻ സ്ഥാപിച്ചപ്പോൾ അത് അംഗീകരിക്കാൻ തോമസ് മൂറിന് സാധിക്കുമായിരുന്നില്ല.
ദൈവത്തിന്റെ സ്വരം തന്റെ മനസ്സാക്ഷിയിൽ കേട്ട അദ്ദേഹം രാജാവിന്റെ ഇംഗിതത്തിനു വഴങ്ങിയില്ല. അത് അദ്ദേഹത്തെ രക്തസാക്ഷിത്വത്തിലേക്കു നയിച്ചു. തന്റെ മരണത്തിനു മുന്പായി അദ്ദേഹം പറഞ്ഞു: "ഞാൻ രാജാവിന്റെ വിശ്വസ്ത സേവകനാണ്. എന്നാൽ അതിനു മുന്പായി ദൈവത്തിന്റേതും.'
ജാഗർസ്റ്റാറ്ററുടെ കാര്യവും ഏതാണ്ട് ഇതുപോലെയായിരുന്നു. രാജ്യസേവനത്തിന് അദ്ദേഹം എതിരല്ലായിരുന്നു. എന്നാൽ സൈന്യത്തിൽ ചേർന്ന് നാസിപ്പട ചെയ്തിരുന്ന കൂട്ടക്കൊലയ്ക്ക് കൂട്ടുനിൽക്കുന്ന കാര്യം അദ്ദേഹത്തിനു ചിന്തിക്കാൻപോലും സാധ്യമല്ലായിരുന്നു. കാരണം തന്റെ മനസ്സാക്ഷിയിലൂടെ ദൈവത്തിന്റെ സ്വരം അദ്ദേഹം കേട്ടു. ആ സ്വരമാകട്ടെ സത്യത്തിലും നന്മയിലും നീതിയിലും സ്നേഹത്തിലും കാരുണ്യത്തിലുമൊക്കെ അധിഷ്ഠിതമായ സ്വരമായിരുന്നു.
മനസ്സാക്ഷിയിൽ നാം കേൾക്കുന്ന സ്വരം എപ്പോഴും ശരിയായിരിക്കണമെന്നില്ല. കാരണം, വികാരങ്ങളും സ്വാർഥചിന്തകളും അമിതമോഹങ്ങളുമൊക്കെ നമ്മുടെ മനസ്സാക്ഷിയെ തെറ്റായരീതിയിൽ സ്വാധീനിക്കാനിടയുണ്ട്. അതുകൊണ്ട് നമ്മുടെ മനസ്സാക്ഷി രൂപപ്പെടുത്തേണ്ടത് സത്യത്തിലും നീതിയിലും സ്നേഹത്തിലുമൊക്കെയായിരിക്കണം. അതിനു നമ്മെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് ദൈവത്തിന്റെ വചനമാണ്.
ദൈവവചനം നമ്മെ പഠിപ്പിക്കുന്നത് സ്നേഹിക്കാനും ക്ഷമിക്കാനും നീതിക്കുവേണ്ടി പോരാടാനും സഹിക്കാനും സത്യസന്ധതയോടെ പ്രവർത്തിക്കാനും വിനയാന്വിതരായി ജീവിക്കാനുമൊക്കെയാണ്. മനസ്സാക്ഷിയിൽ നാം കേൾക്കുന്നതു ദൈവസ്വരമാണെങ്കിൽ ആ സ്വരത്തിൽ സ്വാർഥതയോ വഞ്ചനയോ കാപട്യമോ വിദ്വേഷമോ തിന്മയായിട്ടുള്ള ഏതെങ്കിലും കാര്യമോ ഉണ്ടാകില്ല. അതായത്, ശരിയായ മനസ്സാക്ഷിയുടെ സ്വരം ദൈവസ്വരംതന്നെ ആയിരിക്കുമെന്നു വ്യക്തം. മാത്രമല്ല, അങ്ങനെയുള്ള ഒരു മനസ്സാക്ഷി പ്രാർഥനയിലൂടെ സ്ഥിരീകരിക്കപ്പെട്ടതുമായിരിക്കും.
വാഴ്ത്തപ്പെട്ടവനായ ജാഗർസ്റ്റാറ്ററിന്റെയും വിശുദ്ധ തോമസ് മൂറിന്റെയുമൊക്കെ മനസ്സാക്ഷി ഇത്തരത്തിലുള്ളതായിരുന്നു. നമ്മുടെ മനസ്സാക്ഷിയും ഇവരുടേതിനു തുല്യമാണെന്ന് ഉറപ്പുവരുത്താം. അപ്പോൾ നമ്മുടെ മനസ്സാക്ഷിയുടെ സ്വരം ദൈവത്തിന്റെ സ്വരംതന്നെയായിരിക്കുമെന്നതിൽ സംശയംവേണ്ട.
Jeevithavijayam
വിശ്വസാഹിത്യത്തിലെ അജയ്യനായൊരു കൊടുമുടിയാണ് വില്യം ഷേക്സ്പിയർ (1564-1616). ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം 37 നാടകങ്ങൾ, 154 സോണറ്റുകൾ എന്നിവ കൂടാതെ ഒട്ടേറെ ദീർഘ കവിതകളും രചിച്ചിട്ടുണ്ട്. മനുഷ്യഹൃദയത്തിന്റെ ആഴങ്ങളെ അനാവരണംചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. സ്നേഹം, അസൂയ, അതിമോഹം, വഞ്ചന, പ്രത്യാശ, ക്ഷമ എന്നിവയൊക്കെ തന്റെ കൃതികളിൽ അതിമനോഹരമായി അദ്ദേഹം വരച്ചുകാട്ടുന്നുണ്ട്.
ഷേക്സ്പിയറിന്റെ രചനകളിൽ ദൈവകാരുണ്യത്തെക്കുറിച്ചുള്ള അനശ്വരമായ ഒരു ദർശനം അവതരിപ്പിക്കുന്ന നാടകമാണ് "ദ മെർച്ചന്റ് ഓഫ് വെനീസ്'. പരസ്പര ബന്ധിതമായ രണ്ടു കഥാധാരകളാണ് ഈ നാടകത്തിലുള്ളത്. ആദ്യ കഥാധാര വെനീസിലെ വ്യാപാരിയായ അന്റോണിയോ, അയാളുടെ ആത്മമിത്രമായ ബസാനിയോ എന്നിവരെ സംബന്ധിക്കുന്നതാണ്. പണക്കാരന്റെ മകളും വിദ്യാസന്പന്നയുമായ പോർഷ്യയെ ചുറ്റിപ്പറ്റിയുള്ളതാണ് രണ്ടാമത്തേത്.
പോർഷ്യയെ വിവാഹം ചെയ്യാൻ ബസാനിയോ ആഗ്രഹിക്കുന്നു. എന്നാൽ, പണമില്ലാതെ ആ യുവതിയെ സ്വാധീനിക്കാനാവില്ല. ബസാനിയോയുടെ കൈയിൽ പണമില്ലതാനും. യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി അയാൾ അന്റോണിയോയോട് മൂവായിരം സ്വർണനാണയങ്ങൾ ചോദിക്കുന്നു. കപ്പലുടമയായ അന്റോണിയോ ധനവാനായിരുന്നെങ്കിലും മൂവായിരം സ്വർണനാണയം അപ്പോൾ അയാളുടെ കൈവശമുണ്ടായിരുന്നില്ല.
തന്മൂലമാണ് അയാൾ ഷൈലോക്ക് എന്ന പണക്കാരനിൽനിന്ന് ബസാനിയോയ്ക്കുവേണ്ടി അത്രയും തുക കടംവാങ്ങിയത്. തിരിച്ചടയ്ക്കാൻ കഴിയാതെവന്നാൽ തന്റെ മാംസത്തിൽനിന്ന് ഒരു പൗണ്ട് ഷൈലോക്കിനു നൽകാമെന്നായിരുന്നു അന്റോണിയോയുടെ വാഗ്ദാനം.
അന്റോണിയോ വഴി ലഭിച്ച പണവുമായി ബസാനിയോ പോർഷ്യയെ തേടിപ്പോയി. പോർഷ്യയുടെ പിതാവിന്റെ നിബന്ധനകൾ പാലിച്ച് അവളെ വിവാഹം കഴിക്കാൻ ബസാനിയോയ്ക്കു സാധിക്കുകയും ചെയ്തു.
അപ്പോഴേക്കും ദുരന്തവാർത്തയുമായി ബസാനിയോയ്ക്ക് ഒരു കത്തു ലഭിച്ചു. കപ്പൽനാശംമൂലം അന്റോണിയോയ്ക്ക് ഷൈലോക്കിന്റെ കടം വീട്ടാൻ സാധിക്കില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. വിവരമറിഞ്ഞ പോർഷ്യ വേഗം ബസാനിയോയോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അതിനുശേഷം പോർഷ്യ വേഷപ്രച്ഛന്നയായി തന്റെ സുഹൃത്തായ നെറീസയോടൊപ്പം ബസാനിയോയെ പിൻതുടർന്നു.
അന്റോണിയോയ്ക്ക് പണം തിരിച്ചടയ്ക്കാൻ സാധിക്കാതെവന്നതുകൊണ്ട് ഷൈലോക്ക് കേസുമായി വെനീസിലെ ഭരണാധികാരിയായ ഡ്യൂക്കിന്റെ മുന്നിലെത്തി. പറഞ്ഞു സമ്മതിച്ചിരുന്ന മൂന്നുമാസത്തിനകം പണം തിരിച്ചുനൽകാതിരുന്നതുമൂലം തനിക്ക് അന്റോണിയോയുടെ ഒരു പൗണ്ട് മാംസം ലഭിക്കണമെന്നായിരുന്നു ഷൈലോക്കിന്റെ പിടിവാശി.
നീതി നടത്താൻ ആഗ്രഹിച്ച ഡ്യൂക്ക് ഷൈലോക്കിൽനിന്ന് കരുണ പ്രതീക്ഷിച്ചു. അയാൾ കരുണ കാണിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് പോർഷ്യ വേഷപ്രച്ഛന്നയായി അന്റോണിയോയുടെ വക്കീലായി രംഗപ്രവേശം ചെയ്യുന്നത്.
ഷൈലോക്കിന് അന്റോണിയോയുടെ ഒരു പൗണ്ട് മാംസത്തിന് അർഹതയുണ്ടെന്നു സമ്മതിച്ച പോർഷ്യ, ഷൈലോക്ക് അയാളോടു കരുണകാണിക്കണമെന്നു വാദിച്ചു. ഈ വാദത്തിന്റെ അവസാനഭാഗത്ത് പോർഷ്യ ഇപ്രകാരം പറഞ്ഞു:
""യഥാർഥ കാരുണ്യം ആരിൽനിന്നും നിർബന്ധിച്ചു നേടുന്ന ഒന്നല്ല. അതു സ്വർഗത്തിൽനിന്നു ഭൂമിയിൽ പതിക്കുന്ന മൃദുലമായ മഴപോലെയാണ്.''
രണ്ടായിരം വർഷം മുന്പ് സ്വർഗത്തിൽനിന്ന് അസാധാരണമായ ഒരു കാരുണ്യവർഷമുണ്ടായി. മൃദുലമായ ഒരു യഥാർഥ കാരുണ്യവർഷം. അതു സംഭവിച്ചത് ബെത്ലഹേമിലായിരുന്നു. ദൈവം സ്വന്തം മനസാലെ തന്റെ പുത്രനെ ലോകത്തിലേക്കയച്ച സംഭവം. അതിനു കാരണമാകട്ടെ ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചതും(യോഹ 3:16). ആ കാരുണ്യവർഷത്തിന്റെ ഓർമയാണ് നാം ഇപ്പോൾ ആഘോഷിക്കുന്ന ക്രിസ്മസ്.
പാപത്തിന്റെ അന്ധകാരത്തിലാണ്ടുപോയ മനുഷ്യവംശത്തിലേക്കാണ് ദൈവം കരുണ കാണിച്ചുകൊണ്ട് തന്റെ പുത്രനെ അയച്ചത്. അപ്പോൾ സംഭവിച്ചത് എന്താണെന്ന് ദൈവവചനം ഇപ്രകാരം പറയുന്നു: ""അന്ധകാരത്തിൽ കഴിയുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു'' (ഏശയ്യാ 9:2).
ആ പ്രകാശം പ്രസരിച്ചത് ബെത്ലഹേമിലെ പുൽത്തൊട്ടിയിൽ കിടന്ന ശിശുവിൽനിന്നായിരുന്നു. അപ്പോഴാണ് സ്വർഗീയ ദൂതന്മാർ ആകാശത്തു പ്രത്യക്ഷപ്പെട്ടുകൊണ്ട് പാടിയത്, ""അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം'' (ലൂക്കാ 2:14).
ആർക്കാണ് ഭൂമിയിൽ ദൈവകൃപ ലഭിക്കുന്നത്? അതു ലഭിക്കുന്നത് മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുവിനായി ഹൃദയംതുറക്കുന്നവർക്കാണ്. ആരൊക്കെ, എപ്പോഴൊക്കെ ഉണ്ണിയേശുവിനായി ഹൃദയംതുറക്കുന്നുവോ അപ്പോഴൊക്കെ അവരുടെമേൽ ദൈവകൃപയുടെ കാരുണ്യവർഷം ഉണ്ടാകും. ആ കാരുണ്യവർഷമാണ് നമുക്കു ഹൃദയസമാധാനം നൽകുന്നത്. അപ്പോൾ നമ്മുടെ ഹൃദയത്തിൽ ഉണ്ണിയേശു പിറന്നിട്ടുണ്ടാകുമെന്നു തീർച്ച.
പോർഷ്യ തന്റെ വാദത്തിൽ അനുസ്മരിച്ചതുപോലെ, കാരുണ്യം എന്നത് സ്വർഗത്തിൽനിന്ന് സ്വാഭാവികമായി പെയ്തിറങ്ങുന്ന മഴ പോലെയാണ്. അങ്ങനെയുള്ള കാരുണ്യമാണ് നമ്മുടെ ജീവിതത്തിലും നാം കാണിക്കേണ്ടത്. ക്രിസ്മസ് ആഘോഷം നമ്മെ അനുസ്മരിപ്പിക്കുന്ന ഒരു കാര്യമാണിത്. അങ്ങനെയുള്ള കാരുണ്യം പ്രകടിപ്പിക്കാൻ നമുക്കു സാധിച്ചാൽ അതുവഴിയായി നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ ശാന്തിയും സമാധാനവും ഉണ്ടാകുമെന്നതിൽ സംശയംവേണ്ട.
ബ്രിട്ടീഷ് ചിന്തകനായ സി.എസ്. ലൂവീസ് പറയുന്നു: ""ദൈവം മനുഷ്യനായത് നാം യഥാർഥ ദൈവപുത്രന്മാരാകാൻ വേണ്ടിയാണ്.'' അതു സാധിക്കുന്നതാകട്ടെ നാം കാരുണ്യമുള്ളവരായി മാറുന്പോഴും. അതുകൊണ്ടല്ലേ, ""നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ'' (ലൂക്കാ 6:36) എന്ന് യേശു പഠിപ്പിച്ചത്?
അന്റോണിയോയോടു കരുണ കാണിക്കുവാൻ പോർഷ്യ ഷൈലോക്കിനോട് അഭ്യർഥിച്ചു. അതുണ്ടായില്ല. അപ്പോഴാണ് ഒരുതുള്ളി രക്തംപോലും ചിന്താതെവേണം മാംസം മുറിച്ചെടുക്കാൻ എന്ന് പോർഷ്യ ശഠിച്ചത്. അപ്പോഴേക്കും വാദി പ്രതിയായി മാറി. ഷൈലോക്ക് ശിക്ഷിതനാവുകയും ചെയ്തു. കരുണ കാണിക്കാത്തവർക്ക് ലഭിക്കുന്ന പ്രതിഫലമോ ഇത്? എല്ലാവർക്കും ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും മംഗളാശംസകൾ!
Jeevithavijayam
ആരാണ് നമ്മുടെ ജീവിതകഥ എഴുതുന്നത്? നമ്മൾതന്നെയോ അതോ ദൈവമോ? ദൈവവചനം പറയുന്നു: ""നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകരം പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കും'' (ഏശയ്യാ 41:13). ദൈവമാണ് നമ്മുടെ വലതുകരം പിടിച്ചിരിക്കുന്നതെങ്കിൽ നാം പോകുന്ന വഴി അവിടന്ന് തീരുമാനിക്കുന്നതുപോലെ ആയിരിക്കുമെന്നു വ്യക്തം. നാം അതിനു സഹകരിക്കണമെന്നു മാത്രം.
ഞാൻ എഴുതുന്ന ചിന്താവിഷയങ്ങളിൽ സാധാരണ എന്റെ വ്യക്തിപരമായ ജീവിതാനുഭവങ്ങൾ നേരിട്ടു വിവരിക്കാറില്ല. എന്നാൽ ഇത്തവണ ഒരനുഭവം പങ്കുവയ്ക്കുകയാണ്. അതിന് ഒരു കാരണം ഞാൻ പൗരോഹിത്യം സ്വീകരിച്ചിട്ട് ഈ ഡിസംബർ 17ന് അന്പതു വർഷം പൂർത്തിയാകുന്നു എന്നതാണ്. അതുപോലെ, ദീപികയിൽ തുടർച്ചയായി ഞാൻ ചിന്താവിഷയം എഴുതാൻ തുടങ്ങിയിട്ട് ഈ മാസം 40 വർഷം തികയുന്നു എന്നതും.
ഞാൻ വൈദികനാകാൻ ആഗ്രഹിച്ചത് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ മിഷൻ പ്രവർത്തനം ചെയ്യാനായിരുന്നു. എന്നാൽ ദൈവം എന്നെ കൈപിടിച്ചു നടത്തിയത് പൗരോഹിത്യവും പത്രപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാൻ വേണ്ടിയും. അതിന്റെ സൂചന തുടക്കത്തിലേ ഉണ്ടായിരുന്നു. അന്നതു മനസിലായില്ലെങ്കിലും. എന്നാൽ ഇന്നു തിരിഞ്ഞുനോക്കുന്പോൾ എത്ര അദ്ഭുതകരമായാണ് ദൈവം എന്റെ വഴികൾ പ്ലാൻ ചെയ്തത് എന്നു മനസിലാകുന്നു.
1965 മേയ് മാസത്തിൽ എസ്എസ്എൽസി പരീക്ഷാഫലം അറിഞ്ഞദിവസം. അന്നാണ് ഞാൻ വൈദികനായി മിഷണറിയാകുവാൻ തീരുമാനിച്ച വിവരം എന്റെ അമ്മയെ അറിയിച്ചത്. ഞാൻ വൈദികനാകുന്നതിനോട് അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ അത് സിഎംഐ സമൂഹത്തിലായിരിക്കണമെന്ന് അമ്മ ആഗ്രഹിച്ചു. അതിനു കാരണം എന്നെ ദൂരദേശത്തേക്ക് അയയ്ക്കുന്നതിനുള്ള അമ്മയുടെ വൈമനസ്യവും വൈദികരോടുള്ള സഭാംഗങ്ങളോടുള്ള പരിചയവുമായിരുന്നു.
അമ്മയുടെ ആഗ്രഹം മാനിച്ച് സിഎംഐ സമൂഹത്തിൽതന്നെ ചേരാമെന്നു ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് പരീക്ഷാഫലം അറിഞ്ഞതിന്റെ പിറ്റേദിവസം എന്റെ പിതാവ് എന്നെയുംകൂട്ടി കുര്യനാട് സിഎംഐ ആശ്രമത്തിലെത്തിയത്. ആശ്രമാധിപനായിരുന്ന മണ്ണനാൽ ക്ലെയോഫാസച്ചന് എന്റെ പിതാവിനെ പരിചയമുണ്ടായിരുന്നു. തന്മൂലം കാര്യങ്ങൾക്ക് വേഗം തീരുമാനമായി. പ്രൊവിൻഷ്യലച്ചനെ കാണാനായി കോട്ടയത്തേക്കു പോകണമെന്നും അതിനായി പിറ്റേദിവസം രാവിലെ കൊവേന്തയിലെത്തണമെന്നും അദ്ദേഹം അറിയിച്ചു.
പിറ്റേന്നു രാവിലെ കൊവേന്തയിലെത്തുന്പോൾ ദീപികയുടെ ബോർഡ് വച്ച ഒരു വെളുത്ത അംബാസഡർ കാർ ആശ്രമത്തിന്റെ പോർട്ടിക്കോയിൽ കിടക്കുന്നുണ്ടായിരുന്നു. ആ കാറിലാണ് അക്കാലത്ത് കുര്യനാട് ആശ്രമത്തിലെ സെമിനാരി വിദ്യാർഥികളുടെ അസിസ്റ്റന്റ് റെക്ടറായിരുന്ന കുളത്തിനാൽ എയിഡനച്ചൻ എന്നെ പ്രൊവിൻഷ്യൽ ഹൗസിലേക്കു കൊണ്ടുപോയത്. പള്ളിവാതുക്കൽ ജയിംസച്ചനായിരുന്നു അന്നു കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ. അദ്ദേഹം അന്നു സിഎംഐയിലെ വൈദിക വിദ്യാർഥിയായി എന്നെ സ്വീകരിച്ചു.
ദീപികയുടെ കാറിൽ സിഎംഐ സഭയിൽ ചേരാനെത്തിയത് ഒരു യാദൃച്ഛിക സംഭവമായിരുന്നോ? ഇന്നു പിന്തിരിഞ്ഞുനോക്കുന്പോൾ ദൈവം എന്നെക്കുറിച്ചെഴുതിയ കഥയുടെ ഒരു ഭാഗംതന്നെയായിരുന്നു ദീപികയുടെ കാറിലുള്ള ആ യാത്രയെന്ന് ഞാൻ മനസിലാക്കുന്നു. ആ കഥയുടെ ഭാഗമായിട്ടാണ് ഫിലോസഫി ബിരുദം പൂർത്തിയാക്കിയശേഷം പ്രായോഗിക പരിശീലനത്തിനായി ദീപികയുടെ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചിരുന്ന ദീപിക ബുക്ക് ഹൗസിൽ സേവനത്തിനെത്തിയതും പിന്നീട് വൈദികനായതിനുശേഷം ദീപികയിലെ സേവനത്തിന് ഒരുക്കമായി 1977ൽ ഉന്നതപഠനത്തിനായി അമേരിക്കയിൽ പോയതും.
1981ൽ അമേരിക്കയിലെ പഠനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ദീപികയുടെ എക്സിക്യുട്ടീവ് എഡിറ്ററായിട്ടായിരുന്നു നിയമനം. പിന്നീട് വിവിധ കാലഘട്ടങ്ങളിലായി മൂന്നുതവണ ചീഫ് എഡിറ്ററായി. മൂന്നാം തവണത്തെ നിയമനം മൂന്നുമാസമേ നീണ്ടുനിന്നുള്ളൂ. അതിനു കാരണം സിഎംഐ സഭയുടെ പ്രിയോർ ജനറാളായി 2008ൽ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു.
ഇതെല്ലാം ദൈവത്തിന്റെ അനന്തപരിപാലനയിൽ സംഭവിച്ച കാര്യങ്ങളാണ്. എന്നാൽ ഇതു വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. എന്റെ പൗരോഹിത്യജീവിതം ദീപികയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നത്. ഇതോടൊപ്പം എടുത്തുപറയേണ്ട ഒരു കാര്യം കഴിഞ്ഞ നാല്പതു വർഷമായി ആഴ്ചതോറും ദീപികയിൽ ഞാൻ ചിന്താവിഷയം എഴുതുന്നു എന്നതാണ്.
എക്സിക്യുട്ടീവ് എഡിറ്ററായി ദീപികയിൽ സേവനംചെയ്യുന്പോഴാണ് 1986ൽ ചിന്താവിഷയം എന്ന പംക്തി ഞാൻ ഏറ്റെടുക്കുന്നത്. ദീപികയിൽനിന്ന് എനിക്ക് മാറ്റങ്ങളുണ്ടായപ്പോഴും ബംഗളൂരു ക്രൈസ്റ്റ് കോളജിൽ പഠിപ്പിച്ചപ്പോഴും ഗവേഷണ പഠനത്തിനായി വീണ്ടും അമേരിക്കയിൽ പോയപ്പോഴും സിഎംഐ സമൂഹത്തിന്റെ പ്രിയോർ ജനറാൾ ആയിരുന്നപ്പോഴും ഈ പംക്തി തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ അമേരിക്കയിൽ അജപാലന സേവനം ചെയ്യുന്പോഴും ഇതു തുടരുന്നു.
ചെറുപ്പകാലത്ത് ഞാൻ രചിക്കാൻ ആഗ്രഹിച്ച എന്റെ കഥയുടെ ഭാഗമാണോ ഇതൊക്കെ? അല്ലേയല്ല. പ്രത്യുത എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി ദൈവം രചിച്ച കഥയുടെ ഭാഗമാണ്. സിഎംഐ സമൂഹത്തിൽ ചേരാനായി ദീപികയുടെ കാറിൽ എന്നെ കോട്ടയത്ത് എത്തിച്ചത് എന്റെ ഭാവിയെ സൂചിപ്പിക്കാനായിരുന്നുവെന്ന് ഇന്നു ഞാൻ മനസിലാക്കുന്നു.
പ്രസിദ്ധ എഴുത്തുകാരനായ കാർഡിനൽ ന്യൂമൻ പറയുന്നു: ""ദൈവം ചെയ്യുന്നതെന്തെന്ന് അവിടന്ന് നന്നായി അറിയുന്നു.'' എന്നാൽ നമ്മൾ എപ്പോഴും അറിയുന്നില്ല. എങ്കിലും നാം എപ്പോഴും തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. തുടക്കത്തിൽ മാത്രമല്ല ദൈവം നമ്മോടൊപ്പമുള്ളത്, അവിടന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്ന യാഥാർഥ്യം. അതു നാം അവിടത്തെ കൈപിടിച്ചു നടക്കാൻവേണ്ടിയാണുതാനും. ഇതു നാം ഒരിക്കലും മറന്നുപോകരുത്.
പൗരോഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ഇഴകൾ ചേർത്ത് ദൈവം എനിക്കായി രചിച്ച ജീവിതകഥയെ ഓർത്ത് ജൂബിലിയുടെ അവസരത്തിൽ ഞാൻ അവിടത്തേക്കു നന്ദിപറയുന്നു. അതുപോലെ 1981 മുതൽ ദീപികയുടെ പ്രിയപ്പെട്ട വായനക്കാരുമായി ആത്മബന്ധം പുലർത്താൻ സാധിക്കുന്നതിനെക്കുറിച്ചോർത്തും ദൈവത്തിനു നന്ദി.
ഇനി, ദീപികയുടെ കാർ 1965 മേയ് മാസത്തിൽ എനിക്കുവേണ്ടി കുര്യനാട് ആശ്രമത്തിൽ കാത്തുകിടക്കാൻ ഇടയായത് എങ്ങനെയെന്നുകൂടി കുറിക്കട്ടെ. അക്കാലത്ത് ദീപികയുടെ സ്വന്തം കാറുകളിലായിരുന്നു പല സ്ഥലങ്ങളിലും പത്രവിതരണം നടത്തിയിരുന്നത്.
ക്ലെയോഫാസച്ചൻ ദീപികയിലേക്കു വിളിച്ചുപറഞ്ഞതനുസരിച്ച് ആലുവ ഭാഗത്തേക്കു പോയിരുന്ന കാറാണ് മടക്കയാത്രയിൽ കുര്യനാട് ആശ്രമത്തിലെത്തി എനിക്കായി കാത്തുകിടന്നത്. അതാകട്ടെ ദൈവം നമ്മെ ഓരോരുത്തരെക്കുറിച്ചും എഴുതുന്നതുപോലെ, എന്നെക്കുറിച്ചെഴുതിയ കഥയുടെ ഭാഗമായിട്ടായിരുന്നു താനും.